കോവിഡ് മഹാമാരിമൂലം നടപ്പിലാക്കി വരുന്ന കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ പദ്ധതിയുണ്ടെന്ന വെളിപ്പെടുത്തലുമായി ആരോഗ്യമേഖലയിലെ ഉന്നതാധികാരികലൊരാളായ ഡോക്ടർ യുസഫ് അൽ മസ്ലമാനി. ഹമദ് ജനറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയാണിദ്ദേഹം. കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദം ഖത്തറിൽ കണ്ടെത്തിയെന്നും എന്നാൽ വാക്സിനേഷൻ ക്യാമ്പയിൻ ഫലപ്രദമായി മുന്നോട്ടു പോവുന്നതിനാൽ പേടിക്കേണ്ടതില്ലെന്നും അധികം വൈകാതെ കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
സെപ്തംബറിലാണ് കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിന്റെ നാലാം ഘട്ടമായി കണക്കാക്കുന്നത്. മൂന്നാം ഘട്ടമായ ഓഗസ്റ്റിലാണ് നിയന്ത്രണങ്ങൾ നീക്കാൻ പദ്ധതിയിട്ടിരുന്നതെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് തീരുമാനത്തെ പുനപരിശോധിപ്പിച്ചത്.
The fourth phase of lifting Covid-19 restrictions could start by September if the situation continued to improve and remained under control, Hamad General Hospital's medical director Dr Yousef al-Maslamani told Qatar TV on Monday. https://t.co/0VmJ5rWXVh
— Gulf-Times (@GulfTimes_QATAR) August 2, 2021
12 വയസിനു മുകളിലുള്ള പൗരന്മാരുടെ 84% പേർക്കും വാക്സിനേഷൻ പൂർത്തിയായതാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിനെക്കുറിച്ച് തീരുമാനമായതെന്നാണ് യുസഫ് അൽ മസ്ലമാനി ഖത്തർ ടിവിക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയാൽ കൂടുതൽ പേർ ഇപ്പോഴുള്ള മുൻകരുതലുകളെ നിസ്സാരമായി കണ്ട് കോവിഡ് കേസുകൾ കൂടാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും സെപ്റ്റംബർ വരെയുള്ള കോവിഡ് കേസുകളുടെ വർധന നിരീക്ഷിച്ച് മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ കുത്തിവെയ്പ്പുകൾ നടത്തി നിലവിലെ നിയന്ത്രണങ്ങൾ എടുത്തു കളയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രണ്ടു മാസത്തിനുള്ളിൽ തന്നെ 100% വാക്സിനേഷൻ നടത്തി ഖത്തർ പൂർണപ്രതിരോധശേഷി കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
