പുതിയ അധ്യയന വർഷത്തിനുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികളെ പ്രാപ്തരാക്കണമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിലെ കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഹന ഖുദൈർ സാലിഹ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം നിർദേശിച്ചത്.
12-15 വയസ് പ്രായമുള്ള കുട്ടികളിൽ 60% ത്തിലധികം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്നും വലിയ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
“കുട്ടികൾക്ക് കോവിഡ് പിടിപെടുകയും കുടുംബത്തിലെ ദുർബലരായ മറ്റു അംഗങ്ങൾക്ക് ആ വൈറസ് പകരുകയും ചെയ്യാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദം പെട്ടെന്നു കൈമാറ്റം ചെയ്യപ്പെടാവുന്നതും കഠിനമായ ലക്ഷണങ്ങളോടെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതുമാണെന്ന് അവർ ചൂണ്ടിക്കാണിച്ചു.
അതുകൊണ്ടു തന്നെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പും സംരക്ഷണവും നൽകേണ്ടത് പ്രധാനമാണെന്നും ഡോക്ടർ ഹന ഖുദൈർ ആഹ്വാനം ചെയ്തു.
ആഗസ്റ്റ് അവസാനം സ്കൂളുകൾ അവരുടെ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനാൽ സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കുന്നതിന് കഴിയുന്നത്ര കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് പ്രധാനമാണ്. നിങ്ങളുടെ അപ്പോയിന്റ്മെന്റ് എടുക്കാൻ ദയവായി നിങ്ങളുടെ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും കുട്ടിക്ക് വാക്സിൻ എടുക്കണമെന്നും അവർ നിർദേശിക്കുന്നു. PHCC മൊബൈൽ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും.
