ദോഹ: കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിലും കോവിഡ് കേസുകൾക്ക് കുറവില്ലാ തുടരുന്ന സാഹചര്യത്തിലും കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പോലീസ് നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഖത്തറിൽ കോവിഡ് മുൻകരുതൽ മാനദണ്ഡങ്ങൾ പിൻതുടരാത്ത 1,143 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകുന്നത്. കോവിഡ് നിയമലംഘനം നടത്തിയ 1,143 പേരിൽ 789 പേർ മാസ്ക് വെക്കാതെ പുറത്തിറങ്ങിയതിനും 342 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ എഹ്തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് 12 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് കോവിഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമസംഹിത 1999ലെ 17ആം നിയമമനുസരിച്ച് ശിക്ഷ വിധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖത്തറിൽ ഇതുവരെ ആയിരത്തോളം കേസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെ എടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കാനും വാഹനങ്ങളിൽ അനുവദനീയമായ ആളുകളെ മാത്രം കയറ്റാനുമാണ് കോവിഡ് കേസുകളുടെ എണ്ണം കുറക്കാൻ ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.
