ദോഹ: ബുധനാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ മത്സരത്തിൽ നാല് തവണ ജേതാക്കളായ ജർമ്മനിയെ 2-1ന് അട്ടിമറിച്ച് ഏഷ്യൻ വമ്പൻമാരായ ജപ്പാൻ. 42608 കാണികളാണ് മത്സരം വീക്ഷിച്ചത്.
ചൊവ്വാഴ്ച ഇതേ സ്‌കോർ-ലൈനിൽ സൗദി അറേബ്യ അർജന്റീനയെ അമ്പരപ്പിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വലിയ അട്ടിമറിയാണിത്.
33-ാം മിനിറ്റിൽ ഇൽകെ ഗുണ്ടോഗൻ പെനാൽറ്റി സ്‌ട്രൈക്കിലൂടെ ജർമനി ലീഡ് നേടിയപ്പോൾ പകരക്കാരായ റിത്‌സു ഡോനും (75-ാം മിനിറ്റ്), തകുമ അസാനോയും (83-ാം മിനിറ്റ്) സമുറായി ബ്ലൂയ്‌ക്കായി മികച്ച പ്രകടനത്തിലൂടെ ഗോളുകൾ നേടി.
ഹാൻസി ഫ്ലിക്കിന്റെ ജർമ്മനി മത്സരത്തിൽ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും ജപ്പാൻ അട്ടിമറിക്കുകയായിരുന്നു. മത്സരത്തിനു മുൻപ് ഫോട്ടോക്കു വേണ്ടി നിൽക്കുമ്പോൾ ജർമ്മൻ താരങ്ങൾ ഫിഫയുടെ രാഷ്ട്രീയം വേണ്ട ഫുട്ബോൾ മതി എന്ന പ്രഖ്യാപനത്തിനും സ്വവർഗനുരാഗത്തെ പിന്തുണക്കുന്ന ജർമനിയുടെ ക്യാമ്പയിനിന്റെ ഭാഗമായും വായടച്ചു പിടിച്ചു കൊണ്ട് ഫിഫക്കെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ മത്സരത്തിൽ ജപ്പാൻ ജർമനിയുടെ വായടപ്പിച്ച മത്സരമായി അത് മാറി.
ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായ 2018 ലോകകപ്പിന്റെ വിധി ഒഴിവാക്കാൻ ശ്രമിക്കുന്ന ജർമ്മനി ഞായറാഴ്ച സ്പെയിനിനെ നേരിടും.അതേ ദിവസം ജപ്പാൻ കോസ്റ്റാറിക്കയെ നേരിടും.
Content Highlights: Japan make stunning comeback to shock four-time winners Germany
