ന്യൂഡൽഹി: ഇന്ത്യയിലേക്ക്ക്കും, വിദേശങ്ങളിലേക്കുമുള്ള അന്തർദ്ദേശീയ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടി ഇന്ത്യൻ ഗവണ്മെന്റ്.
എന്നിരുന്നാലും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രത്യേകമായി അംഗീകരിച്ച എല്ലാ കാർഗോ ഫ്ലൈറ്റുകൾക്കും മറ്റ് ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
കോവിഡിന്റെ സാഹചര്യത്തിൽ മാർച്ച് 25 നാണ് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചത്. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിച്ചിരുന്നു.
എന്നാൽ ഇന്ത്യയിലോ, വിദേശ രാജ്യങ്ങളിലോ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കാനും മറ്റുമായി 2500 വിദേശ വിമാനക്കമ്പനികൾക്ക് മടക്കയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
വന്ദേഭാരത് മിഷന്റെ കീഴിൽ മെയ് 6 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ പ്രതിസന്ധിയിലായ 2,67,436 യാത്രക്കാരെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എത്തിച്ചിട്ടുണ്ട്. മറ്റു ചാർട്ടേർഡ് വിമാനങ്ങൾ 4,86,811 യാത്രക്കാരെയും ഇതുപോലെ എത്തിച്ചിട്ടുണ്ട്.
കോവിഡിന്റെ സാഹചര്യത്തിൽ ക്രമേണ സർവീസ് അനുവദിക്കുന്നതിന് യുഎസ്, ഫ്രാൻസ്, ജർമ്മനി എന്നിവയുമായി ‘ട്രാൻസ്പോർട്ട് ബബിൾ’ കരാറുകളിലും ഒപ്പുവച്ചിട്ടുണ്ട് എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലേക്കും പുറത്തേക്കും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്തിക്കുന്നതിനായി അടുത്തിടെ കുവൈറ്റുമായി ഒരു ട്രാൻസ്പോർട്ട് ബബിൾ കരാർ ഒപ്പുവെച്ചിരുന്നു. സമാനമായ കൂടുതൽ ക്രമീകരണങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ എത്തിക്കാൻ സഹായകരമാവും.
English summary: Indian Government declared suspension of international flights till August 31 due to COVID-19
