സിഡ്നിയിൽ നടന്ന പോരാട്ടത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ വനിതാ ലോകകപ്പ് ചാമ്പ്യൻമാർ. 29 ആം മിനിറ്റിൽ ക്യാപ്റ്റൻ ഓൾഗാ കർമോണയാണ് സ്പെയിനിനായി ലോകകപ്പ് വിജയ ഗോൾ സമ്മാനിച്ചത്.
ലെഫ്റ്റ്ബാക്കായ ഓൾഗാ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സ്പെയിനിനായി ഗോൾ നേടുന്നത്. ഒരു ഹാൻഡ് ബോളിന് പെനാൽറ്റി ലഭിച്ചെങ്കിലും സ്പെയിനിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ജെന്നിഫർ ഹെർമോസോയുടെ കിക്ക് ഇംഗ്ലണ്ട് ഗോൾ കീപ്പർ മേരി ഇയർപ്സ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഫോർവേഡ് ലോറൻ ജെയിംസ് ഉൾപ്പെടെ ചില മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലീഷ് വനിതകൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലെത്തിക്കാൻ കഴിഞ്ഞില്ല.
ഇതാദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. കന്നി ലോകകപ്പ് ഫൈനലിൽ തന്നെ കിരീടം ഉയർത്താനുള്ള ഭാഗ്യമാണ് അവർക്ക് ലഭിച്ചത്. വനിതാ ലോകകപ്പ് സ്വന്തമാക്കുന്ന അഞ്ചാമത്തെ രാജ്യമാണ് സ്പെയിൻ . പുരുഷ ലോകകപ്പും വനിതാ ലോകകപ്പും നേടിയ രണ്ടാമത്തെ രാഷ്ട്രം എന്ന നേട്ടവും ഇതോടെ സ്പെയിൻ സ്വന്തമായി. സ്പെയിനിനു മുൻപ് ജർമ്മനി മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു രാജ്യം.
Content Highlights: Spain tame England to win Women’s World Cup for first time
