ദോഹ: ഖത്തറിലെ അബു സമ്ര അതിർത്തിയിൽ പുതിയ പരിശോധന ഉപകരണങ്ങൾ അവതരിപ്പിച്ചതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) അറിയിച്ചു. അതിർത്തിയിലൂടെ പോകുന്ന വാഹനങ്ങളിൽ നിരോധിതമോ റേഡിയോ ആക്റ്റീവ് അല്ലെങ്കിൽ നിയമവിരുദ്ധമായ വസ്തുക്കളോ ഉണ്ടെങ്കിൽ അത് കണ്ടെത്താൻ പുതിയ ഉപകരണം സഹായിക്കും.
ഒരു വാഹനത്തിന് ഏകദേശം രണ്ട് മിനിറ്റ് എന്ന നിരക്കിൽ മണിക്കൂറിൽ 130 കാറുകൾ പരിശോധിക്കാൻ പുതിയ ഉപകരണങ്ങൾക്ക് കഴിയുമെന്ന്അധികൃതർ വ്യക്തമാക്കി. ഖത്തറിൽ നിരോധിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കൾ കണ്ടെത്തുന്നതിന് ഈ ഉപകരണം സഹായിക്കും.
നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് സ്ക്രീനിംഗ് ടാസ്ക്കുകൾ നടപ്പിലാക്കുന്നതിനും പ്രക്രിയകൾ വേഗത്തിലാക്കുന്നതിനും കർശനമാക്കുന്നതിനുമുള്ള അതിർത്തിയുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ അതോറിറ്റി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമാൽ വ്യക്തമാക്കി.
ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും അതിന്റെ ജോലികൾ ഫലപ്രദമായി നടത്തുന്നതിനും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights : GAC introduces new tourist vehicle inspection devices
