ദോഹ: ഖത്തറില്‍ കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് വേഗത്തിലും എളുപ്പത്തിലും ശമ്പളം വിതരണം ചെയ്യാന്‍ സഹായിക്കുന്ന സാലറി കാര്‍ഡ് പദ്ധതിയുമായി ഖത്തര്‍ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് ബാങ്ക്(ക്യു.ഐ.ഐ.ബി).
മാസം പരമാവധി 5,000 റിയാല്‍ വരെ ശമ്പളം കിട്ടുന്നവര്‍ക്ക് സാലറി കാര്‍ഡ് ഉപയോഗിക്കാം. ജീവനക്കാർക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ശമ്പളം നൽകാമെന്നും ക്യു.ഐ.ഐ.ബി അധികൃതര്‍ അറിയിച്ചു.
മിനിമം ബാലന്‍സ് ആവശ്യമില്ല എന്നതാണ് സാലറി കാര്‍ഡിന്റെ പ്രധാന പ്രത്യേകത. വിസാ നമ്പര്‍ ഇഷ്യു ചെയ്ത് കഴിഞ്ഞാല്‍ ജീവനക്കാര്‍ ഖത്തറിലെത്തും മുമ്പ് തന്നെ സാലറി കാര്‍ഡ് ഇഷ്യു ചെയ്യാന്‍ കഴിയുമെന്നും ക്യു.ഐ.ഐ.ബി അറിയിച്ചു. വേജ് പ്രൊട്ടക്ഷന്‍ സംവിധാനവുമായി(ഡബ്ല്യു.പി.എസ്) ബന്ധിപ്പിച്ചാണ് കാര്‍ഡ് പ്രവര്‍ത്തിക്കുകയെന്നാണ് വിവരം.
ഖത്തറിലെ എല്ലാ എ.ടി.എമ്മുകളിലും പോയിന്റ് ഓഫ് സെയിലിലും ഈ കാര്‍ഡ് ഉപയോഗിക്കാനാവും.
വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികൾക്ക് മാത്രമാണ് തൊഴിലാളികൾക്ക് സാലറി കാര്‍ഡ് ഇഷ്യു ചെയ്യാനാവുക.
