ഖത്തർ ലോകകപ്പിനുള്ള സ്റ്റേഡിയം നിർമാണത്തിനിടെ മനുഷ്യാവകാശലംഘനം നേരിട്ട തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 34000 കോടി രൂപ മാറ്റിവയ്ക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി. ജീവൻ നഷ്ടപ്പെട്ട യിൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാതെ ലോകത്തിലെ ഏറ്റവും വലിയ ടൂർണമെൻറ് ആഘോഷമാക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
ഖത്തർ ലോകകപ്പിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികൾ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് 48 പേജുള്ള റിപ്പോർട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോക്ക് മനുഷ്യാവകാശ സംഘടന കൈമാറി. നിർമ്മാണ ജോലിക്കിടെയുണ്ടായ അപകടത്തിൽ മരണം, പ്രതിഫലം തടഞ്ഞു വെക്കൽ, പിഴ ഈടാക്കൽ തുടങ്ങിയ അനീതികൾ കുടിയേറ്റ തൊഴിലാളികൾ നേരിട്ടുവന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേഡിയം നിർമാണം ആരംഭിച്ച 2010 മുതൽ 6500 കുടിയേറ്റ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടെന്ന അന്വേഷണ റിപ്പോർട്ട് ‘ദി ഗാർഡിയൻ’ ദിനപ്പത്രം പുറത്തു വിട്ടിരുന്നു.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ജീവൻ നഷ്ടപ്പെട്ടവരിൽ ഏറെയും. എംബസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഗാർഡിയന്റെ റിപ്പോർട്ട്.
മനുഷ്യാവകാശലംഘനം നേരിട്ടവർക്കും ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ഫണ്ട് രൂപീകരിക്കണമെന്നന്ന് മനുഷ്യാവകാശ സംഘടനയുടെ ആവശ്യം. ലോകകപ്പിന്റെ സമ്മാനത്തുകക്ക് തുല്യമായ ഫണ്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പ് വേദി അനുവദിച്ചത് മുതലുള്ള സംഭവങ്ങൾ വിലയിരുത്തി വരികയാണെന്നു ഫിഫ പ്രതികരിച്ചു.
