ദോഹ :ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ആഹ്വാനം ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയാണ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടത്.
ചവറ്റുകുട്ടയിലെ മാലിന്യങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച രീതിയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ഞെട്ടിപ്പിക്കുന്നതും ഭയാനകവുമായ കൊലപാതക ശ്രമത്തില്‍ നിന്നാണ് വിമാനത്താവളത്തിലെ എച്ച് ഐ എ അധികൃതര്‍ പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. അധികൃതര്‍ കണ്ടെത്തിയ നവജാത ശിശു ഇപ്പോള്‍ ദോഹയിലെ ഒരു ആശുപത്രിയില്‍ പരിചരണത്തിലാണ്.
അതേസമയം കുഞ്ഞിനെ കണ്ടെത്തിയത് മുതല്‍ സമീപമുള്ള ഫ്ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ മാതാപിതാക്കള്‍ക്കായി നടത്തിയ തിരച്ചിലില്‍ മറ്റു യാത്രക്കാര്‍ അനുഭവിക്കേണ്ടിവന്ന വ്യക്തിസ്വതന്ത്രത്തിന്മേലുണ്ടായ ചോദ്യം ചെയ്യലില്‍ ഖത്തര്‍ സംസ്ഥാനം ഖേദം പ്രകടിപ്പിച്ചു. എച്ച് ഐ എയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും തങ്ങളുടെ രാജ്യത്തുകൂടി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയും സുഖമമായ യാത്രയും ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ജിസിഒ യില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
