ദോഹ : കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിനായി നിര്‍മിക്കുന്ന കോവിഡ് വാക്സിനെ കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയുന്നതിനായി സര്‍വേ ആരംഭിക്കുന്നുവെന്ന് അധികൃതര്‍. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോപ്പറേഷന്‍ സര്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എച്ച് എം സി യുടെ മാനസികാരോഗ്യ സേവനത്തിന്‍റെ നേതൃത്വത്തിലാണ് അറബിയിലോ ഇംഗ്ലീഷിലോ ആയി സര്‍വേ നടത്തുന്നത്.
കോവിഡ് 19 വാക്സിന്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റെടുക്കേണ്ട ആവശ്യകത ഏറെ പ്രധാനമാണ്. കൂടാതെ വ്യതസ്തമായ കാഴ്ചപ്പാടുകളും വാര്‍ത്തകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സാധ്യതയുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു സര്‍വേ സംഘടിപ്പിക്കുന്നതെന്ന് എച്ച് എം സിയുടെ മാനസികാരോഗ്യ സേവന ചെയര്‍മാന്‍ ഡോ: മജീദ് അല്‍ അബ്ദുല്ല വ്യക്തമാക്കി.
അതേസമയം കോവിഡ് 19 വാക്സിന്‍ ഖത്തറില്‍ എത്തികഴിഞ്ഞാല്‍ അപകടസാധ്യതയുള്ള കോവിഡ് ബാധിതര്‍ക്ക് ഇത് വേഗത്തില്‍ എത്തിക്കാനായി ഈ സര്‍വേ സഹായിക്കുമെന്ന് കോവിഡ് 19 സംബന്ധിച്ച ദേശീയ ആരോഗ്യതന്ത്ര ഗ്രൂപ്പിന്‍റെ ചെയര്‍മാനും എച്ച് എം സിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിന്‍റെ തലവനുമായ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
കോവിഡ് -19 നെതിരെ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ വികസിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഓവർടൈം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തർ ഇതിനോടകം തന്നെ രണ്ട് കമ്പനികളുമായി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഫൈസർ, ബയോ എൻടെക് മോഡേണ എന്നീ കമ്പനികളുമായാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കോവിഡ് -19 വാക്സിൻ ആഗോളതലത്തിൽ പുറത്തിറങ്ങിയാലുടൻ തന്നെ ജനങ്ങളിലേക്ക് എത്തിക്കും.
