ദോഹ: ജാഗ്രതയോടെ സുരക്ഷാ മാനദണ്ഡങ്ങള്‍
കൃത്യമായി പാലിക്കുന്നതിനാല്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ വൈറസ് വ്യാപനം പൂര്‍ണമായി അവസാനിച്ചുവെന്നല്ല ഇതിനർത്ഥമെന്നും നാഷണല്‍ എപ്പിഡമിക് പ്രിപറേഷന്‍ കമ്മിറ്റി(എന്‍.ഇ.പി.സി) സഹ ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍.
സ്വദേശികളിലും രാജ്യത്തെ പ്രവാസി പ്രഫഷണലുകളിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വയോജനങ്ങളുടെയും അസുഖബാധിതരുടെയും ഉയര്‍ന്ന അനുപാതമുള്ള ജനസംഖ്യ ഈ വിഭാഗങ്ങളിലായതിനാൽ കൂടുതല്‍ ആശങ്കയുണ്ടെന്നും ഡോ. അല്‍ ഖാല്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജാഗ്രത കുറഞ്ഞാൽ രാജ്യത്ത് കൊവിഡ് രണ്ടാം വരവുണ്ടാകുമെന്നും അല്‍ ഖാല്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, വൈറസ് ബാധയുടെ പാരമ്യഘട്ടം ഖത്തര്‍ പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകളുടെ എണ്ണത്തില്‍ വലിയതോതിൽ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
രോഗം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു.
എന്നാല്‍, രണ്ടു ദിവസങ്ങളായി മരണ നിരക്കും കുറഞ്ഞു വരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടത്തിലാണ് രാജ്യം എത്തി നില്‍ക്കുന്നതെന്നും മുമ്പത്തേക്കാളുപരി ജാഗ്രതയും മുന്‍കരുതലും പാലിക്കേണ്ട സമയമാണിതെന്നും അല്‍ ഖാല്‍ കൂട്ടിച്ചേര്‍ത്തു.
നിയന്ത്രണങ്ങള്‍ നീക്കിയാലും മുന്‍കരുതല്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു
