ഇടുക്കി ജില്ലയിൽ കൊക്കയാറില്‍ നടന്ന ഉരുള്‍പൊട്ടലില്‍ നാലു കുട്ടികള്‍ അടക്കം ഏഴു പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലമുണ്ടായ വെള്ളപ്പാച്ചിലിന് പിന്നാലെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടുകയായിരുന്നുവെന്നു സമീപവാസികള്‍ പറയുന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും ആറോളം വീടുകൾ ഭാഗികമായും ഒലിച്ചുപോയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു വീട്ടിലെ നാലു പേരടക്കം ഏഴു പേരാണ് മണ്ണനടിയിലായിരിക്കുന്നത്. ഇതില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കക്കയാർ ഭാഗത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയും വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാൽ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
കേരളത്തിൽ അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവിഭാഗം പ്രവചിച്ചിരിക്കുന്നത്.
