ദോഹ : അർജെന്റീനയിലെ ബ്യൂണസിൽ ജനിച്ച ഫുട്ബാൾ ഇതിഹാസം ദീഗോ മർഡോണ എല്ലാവരുടെയും പോലെ ഖത്തറിനും പ്രിയപെട്ടവനായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഖത്തറിലെ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മർഡോണയെന്ന ആത്മമിത്രത്തെ ഖത്തറിലെ ജനങ്ങൾ ഇന്നും ഓർക്കുന്നു. ലോകത്തിലെ മികച്ച കായിക കേന്ദ്രമായ ആസ്‌പെയർ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനാണ് അദ്ദേഹവും കുടുംബവും ദോഹയിലെത്തിയത്.
പിന്നീട് ദുബായിയുടെ അൽവാസിൽ ക്ലബ്ബിന്റെ പരിശീലകനായിരിക്കെ അൽഖോറിനെതിരായ മത്സരത്തിനും അദ്ദേഹം ദോഹയിൽ എത്തിയിരുന്നു. തന്റെ ബാല്യകാലം മുതൽകെയുള്ള ഫുട്ബോൾ നായകന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലേഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി ട്വിറ്ററിൽ അനുശോചനം അറിയിച്ചു
ഫുട്ബോൾ ചരിത്രത്തിന്റെ തന്നെ ഏറ്റവും വലിയ മുഖമായ മർഡോണ തങ്ങളിൽ ഒരാളായി ആരാധകരെ വരവേൽക്കുകയും, ചെഗുവേരയുടെ ചിത്രമുള്ള ടീഷർട്ടിൽ അറബികളുടെ തൊപ്പിയണിഞ്ഞ് കൗതുകമുണർത്തുകയും ചെയ്തിരുന്ന പ്രിയപ്പെട്ട താരത്തിന്റെ വിയോഗത്തിൽ കണ്ണീരോടെ ഓർക്കുകയാണ് ഖത്തറിലെ ആരാധകർ.
ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ച ഫുട്ബോൾ താരം മർഡോണയുടെ വിയോഗ വാർത്ത അർജന്റീനിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിഷാദ രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്നാണ് മർഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1986 ലെ ലോകകപ്പ് മത്സരത്തിൽ അർജന്റീനയ്ക്ക് കിരീടം സമ്മാനിച്ച ഫുട്ബോൾ താരം മർഡോണയുടെ ജന്മദിനം ഒക്ടോബർ 30 ന് ആയിരുന്നു. അന്നേ ദിവസം താൻ പരിശീലിപ്പിക്കുന്ന ടീമായ ജിംനാസിയയുടെ മത്സരത്തിനും അദ്ദേഹം കാണാൻ എത്തിയിരുന്നു.
