ദോഹ : പരിശോധനാക്യാമ്പയിനുകളിലൂടെ തുറസായ സ്ഥലങ്ങളിലെ തൊഴിൽ സമയങ്ങളിലെ നിയമലംഘനം കണ്ടെത്തിയതോടെ 106 കമ്പനി സൈറ്റുകൾ തൊഴിൽ മന്ത്രാലയം അടപ്പിച്ചു. ലേബർ ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്പ്മെന്റ്,ലേബർ ആൻഡ് സോഷ്യൽ വെൽഫയറിന്റെ ആഭിമുഖ്യത്തിലാണ് ജൂലൈ മാസത്തിൽ പരിശോധനാ ക്യാമ്പയിനുകൾ നടത്തിയത്.
ജൂലൈ 1നും 31നും ഇടക്ക് തൊഴിൽ സ്ഥലങ്ങളിൽ നേരിട്ടു സന്ദർശനം നടത്തിയ മന്ത്രാലയത്തിന്റെ ഇൻസ്‌പെക്ടർമാർ 106 കമ്പനികൾ നിയമലംഘനം നടത്തിയതായി കണ്ടെത്തുകയായിരുന്നു. തൊഴിലാളികൾ അധികവും കരാറിൽ മാത്രം വർക്ക് ചെയ്യുന്നവരായിരുന്നു. ജൂൺ മാസത്തിൽ 232 തൊഴിൽ സ്ഥലങ്ങൾ മന്ത്രാലയം ഇതു പോലെ പൂട്ടിച്ചിരുന്നു.
വേനൽക്കാലങ്ങളിൽ തുറസായ സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള സുരക്ഷയും ചൂടിൽ നിന്നും രക്ഷ നേടാനുള്ള മുൻകരുതലുകളും മന്ത്രാലയത്തിന്റെ പ്രമേയം നമ്പർ 17 അനുസരിച്ച് കമ്പനികൾ ഒരുക്കേണ്ടതുണ്ട്. സൂര്യന് കീഴിൽ ജോലികൾക്കുള്ള സമയക്രമങ്ങളും പ്രമേയത്തിൽ ഉൾപ്പെടുന്നുണ്ട്. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ ഇതരത്തിലുള്ള സമയക്രമം പാലിക്കുകയും വിശ്രമത്തിനായി ജോലിസ്ഥലത്തിനടുത്തു തന്നെ തണലുള്ള സ്ഥലം ഒരുക്കുകയും വേണമെന്ന് പ്രമേയത്തിൽ പ്രതിപാദിക്കുന്നു. വേനൽക്കാലത്തു രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ ഈ കാലയളവിൽ ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്.
The @ADLSAQa called upon all companies in various sectors to abide by the ministerial decision, so that the workplace is not subjected to partial or total closure, due to non-compliance… #Qatar #Workplace #SummerTimings https://t.co/acik5U8Pjz
— The Peninsula Qatar (@PeninsulaQatar) August 9, 2021
അതു കൊണ്ട് തന്നെ തൊഴിലുടമ ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ സമയങ്ങൾ ക്രമീകരിക്കുകയും തൊഴിൽ ഇൻസ്‌പെക്ടർമാർക്ക് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ കഴിയുന്ന തരത്തിൽ തൊഴിലിടങ്ങൾ സജ്ജമാക്കുകയും വേണം. ജോലിസ്ഥലത്ത് തൊഴിലാളികൾക്കായി സൗജന്യ കുടിവെള്ളം ഉറപ്പു വരുത്തുകയും ഓരോ തൊഴിലാളിക്കും ജീവൻസുരക്ഷാ ഉപകരണങ്ങൾ നൽകുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ കാലാവസ്ഥക്കനുസൃതമായ രീതിയിലുള്ള വസ്ത്രങ്ങളും നൽകണം. അയഞ്ഞ രീതിയിലുള്ള ചൂടിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും, ലൈറ്റ് സംവിധാനങ്ങളും നൽകണം.
ഇത്തരത്തിൽ വേനൽക്കാലങ്ങളിൽ എല്ലാ കമ്പനികളും നിയമങ്ങൾക്കനുസൃതമായി ജോലിസമയക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിൽ മുഴുവനോ ഭാഗികമായോ ജോലിസ്ഥലങ്ങൾ അടച്ചിടുമെന്ന് തൊഴിൽ മന്ത്രാലയം താക്കീത് നൽകുന്നു.
