ദോഹ: ഖത്തർ നടപ്പാക്കിയ തൊഴിൽ പരിഷ്‌കരണങ്ങൾ തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്താനും പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർധിപ്പിക്കാനും വഴിയൊരുക്കിയതായി ഗവൺമെന്റ് കമ്യൂണിക്കേഷൻ ഓഫിസ് (ജിസിഒ). നിലവിൽ ഏകദേശം 20 ലക്ഷത്തോളം പേരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.
അടിസ്ഥാന സൗകര്യ വികസനങ്ങളും അതിവേഗത്തിൽ വളർച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയും ലക്ഷകണക്കിന് പ്രവാസികളെയാണ് ഖത്തറിൽ ജോലി ചെയ്യാനും കുടുംബമായി ജീവിക്കാനും ആകർഷിക്കുന്ന തെന്നു ജിസിഒ ചൂണ്ടിക്കാട്ടി.
തൊഴിൽ പരിഷ്‌കരണങ്ങൾ ഇങ്ങനെ
- ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾക്ക് മിനിമം വേതനം 1,000 റിയാൽ നിശ്ചയിച്ചു കൊണ്ടുള്ള മിനിമം വേതന നിയമം.
- ഭൂരിഭാഗം പ്രവാസി തൊഴിലാളികൾക്കും രാജ്യത്തിന് പുറത്തു പോകുന്നതിനുള്ള എക്‌സിറ്റ് പെർമിറ്റ് സംവിധാനം റദ്ദാക്കി.
- തൊഴിലുടമയുടെ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ തൊഴിൽമാറ്റത്തിന് അനുമതി.
- ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, തുനീസിയ എന്നീ രാജ്യങ്ങളിലായി 20 ഖത്തർ വീസ സെന്ററുകൾ.
- തൊഴിലാളികൾക്കായി സപ്പോർട്ട്-ഇൻഷുറൻസ് ഫണ്ട്. ശമ്പള കുടിശിക, ശമ്പളമില്ലായ്മ, കമ്പനി അടച്ചുപൂട്ടൽ എന്നിവയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ഫണ്ടാണിത്.
- തൊഴിൽ തർക്ക പരിഹാര കമ്മിറ്റികളുടെ രൂപീകരണം. തൊഴിലാളി പരാതി നൽകി മൂന്നാഴ്ചയ്ക്കുള്ളിൽ തർക്കങ്ങൾ പരിഹരിക്കാനാണ് കമ്മിറ്റികൾ.
