മലയാളികളുടെ മനസ്സിൽ ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിലൊന്നാണ് പോന്നോണം. ലോകത്തിന്റെ ഏതു കോണിലായാലും ഓണം അതിന്റെ പ്രൗഢിയോടെയും സമൃദ്ധമായും ആഘോഷിക്കാൻ മലയാളി മടിക്കാറില്ല. ഇത്തവണത്തെ ഓണത്തിലും അതിൽ മാറ്റമൊന്നും കാണുന്നില്ല. നാടിനേക്കാൾ മികച്ച രീതിയിൽ ഓണം ആഘോഷമാക്കാനുള്ള തിരക്കിലാണ് പ്രവാസിമലയാളികളും.
പൂക്കളവും നാടൻ സദ്യയുമായി പ്രവാസി മലയാളികളും ഓണത്തിന് മാറ്റു കൂട്ടുകയാണ്. നാടൻ പച്ചക്കറികളും പൂക്കളും ഓണക്കോടിയും വാങ്ങാനുള്ള പാച്ചിലിൽ ആയിരുന്നു മിക്ക മലയാളികളും. ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും വൈകിട്ടോടെ ജനത്തിരക്കേറി. കോവിഡ് മൂലം മങ്ങിയിരുന്ന ആഘോഷങ്ങൾ പൂർവാധികം ശക്തിയോടെ തിരിച്ചുപിടിക്കുകയാണ് പ്രവാസികൾ. പ്രവാസിയുടെ ആഗ്രഹം കണ്ടറിഞ്ഞു വിപണികളും ഇത്തവണ മികച്ച രീതിയിൽ ഒരുങ്ങിയിരുന്നു.
തിരുവോണദിനത്തിൽ പ്രവാസത്തിലെ പാചകത്തിന്റെ മികവറിയിക്കുന്നതിന്റെ ആഘോഷം കൂടിയാണ്. പ്രവാസ ജീവിതത്തിലെ ആദ്യ ഓണം ആഘോഷിക്കുന്ന യുവാക്കൾക്ക് ഇത് പുതിയൊരു അനുഭവമാകുമെന്ന് തീർച്ചയാണ്. ബാച്ചിലർമാർക്കിടയിൽ സാധാരണ ദിവസങ്ങളിൽ ഓരോ ദിവസവും പാചകം ഓരോരുത്തരുടെ ചുമതലയാണ്.
തിരുവോണത്തിന് പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. ഓണം ഒരുമയുദെ ഉൾവസമാണെന്ന് പറയുന്നത് പോലെ ഷോപ്പിങ് മുതൽ പാചകം വരെ ഒരുമിച്ചായിരിക്കും. സാധനങ്ങൾ വാങ്ങൽ , തേങ്ങ ചിരകൽ , പച്ചക്കറി അരിയൽ , പാത്രം കഴുകൽ , അടുക്കള വൃത്തിയാക്കൽ എന്നിവ ഗ്രൂപ്പ് തിരിഞ്ഞു ജോലി എളുപ്പത്തിലാക്കും. അടുക്കളയിൽ വീരസാഹസിക കഥകളും പാട്ടും ഒക്കെയായി പരിപ്പ് , സാമ്പാർ കാളൻ , തോരൻ , ഇഞ്ചിക്കറി , പച്ചടി കിച്ചടി ഇങ്ങനെ നീണ്ട വിഭവങ്ങൾ തയാറാക്കിക്കഴിയുമ്പോഴേക്കും ഒരു വിധമാകും.
നാട്ടുരുചിയിൽ മലയാളികൾക്ക് ഓണസദ്യ വിളമ്പാനുള്ള തിരക്കിലാണ് ദോഹയിലെ റെസ്റ്റോററന്റുകളും. റെഡി ടു ഈറ്റ് സദ്യകൾക്കും പ്രിയമേറി വരുന്നു. 20 മുതൽ 45 റിയാൽ വരെയാണ് ഖത്തറിൽ ഓണസദ്യയുടെ നിരക്ക് .
നാട്ടിലുള്ളതുപോലുള്ള ഓണസദ്യ ഉണ്ണണം എന്ന മലയാളികളുടെ ദൗർബല്യത്തെ ചൂഷണം ചെയ്തുകൊണ്ട് ഓണസദ്യയ്ക്ക് റസ്റ്റോറന്റുകൾ ഈടാക്കുന്ന അധികവിലയും സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാക്കുന്നുണ്ട്. ഇന്ന് വ്യാഴാഴ്ച ആയതുകൊണ്ട് ഉച്ച വരെ ഓഫീസ് ജോലി കഴിഞ്ഞെത്തുന്നവർക്കാണ് സദ്യ വിളമ്പേണ്ട ജോലിയുള്ളത്. പ്രവാസജീവിതത്തിലെ ഓണാഘോഷം സുഹൃദ്സംഗമമാക്കിയാണ് പല ബാച്ചിലർ മലയാളി യുവാക്കളുടെയും ഇത്തവണത്തെ ഓണാഘോഷം.
