ദോഹ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം പരിമിതപ്പെടുത്തിയ തീരുമാനം പിൻവലിച്ച് ഖത്തർ മന്ത്രിസഭ. മന്ത്രിസഭയുടെ ആഴ്ച തോറുമുള്ള യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിന് അധ്യക്ഷത വഹിച്ചു.
യോഗത്തിന്റെ തുടക്കത്തിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി ഖത്തറിന്റെ കോവിഡ് 19നുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും കോവിഡ് 19 ന്റെ ഭാഗമായി ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള പദ്ധതിയെക്കുറിച്ചും മന്ത്രിസഭയെ അറിയിച്ചു. യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് അഫയേഴ്സ് ആക്ടിംഗ് മന്ത്രിയുമായ ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുയിമി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നതിനുള്ള ഖത്തറിന്റെ നാല് ഘട്ട പദ്ധതിക്ക് അനുസരിച്ചാണ് സ്വകാര്യമേഖലയിലെ ജോലി സമയത്തെ സംബന്ധിച്ച പുതിയ തീരുമാനം എന്ന് മന്ത്രി വ്യക്തമാക്കി.
