ദോഹ: ഖത്തറിൽ കൊറോണ കാലത്ത് 500 ഓളം തടവുകാര്‍ക്ക് അമീര്‍ പൊതു മാപ്പ് നല്‍കി വിട്ടയച്ചതായി റിപ്പോര്‍ട്ട്. യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
കൊറോണയെ ഇല്ലാതാക്കാൻ ഖത്തർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സാമ്പത്തികം, വാണിജ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഖത്തര്‍ സര്‍ക്കാര്‍ കൃത്യമായ ശ്രദ്ധ പതിപ്പിക്കുകയും ആവശ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യുകയും ചെയ്തിട്ടിട്ടുണ്ട്.
അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സിയായ ഫിച്ച് ഖത്തര്‍ സാമ്പത്തിക വ്യവസ്ഥക്ക് മികച്ച റേറ്റിങ് നല്‍കിയത് കൊറോണ അനന്തര കാലഘട്ടത്തിലെ അഭിമാനാർഹമായ നേട്ടമായി വിലയിരുത്താം.
ഖത്തര്‍ ഉപരോധം പിന്‍വലിക്കണമെന്നും ചര്‍ച്ചകള്‍ നടക്കണമെന്നുള്ള സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം പ്രസ്താവനയില്‍ ഉയര്‍ത്തിപ്പിടിച്ചു. ഖത്തറിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാതെയുള്ള എല്ലാ ചര്‍ച്ചകളും സ്വാഗതാര്‍ഹമാണെന്നും അല്‍ മന്‍സൂരി പറഞ്ഞു.
