വിദ്വേഷപരാമർശവുമായി മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ ദുർഗാദാസ്. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഗൾഫ് മലയാളികൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
പിസി ജോർജ് വർഗീയ പരാമർശം നടത്തിയ അനന്തപുരി ഹിന്ദു മഹാ സമ്മേളന വേദിയിൽ തന്നെയാണ് മലയാളം മിഷൻ ഖത്തർ കോഡിനേറ്റർ ദുർഗ്ഗാദാസും വർഗ്ഗീയവിഷം തുപ്പിയത്. ദുർഗാദാസിന്റെ പരാമർശങ്ങൾ ഇങ്ങനെയാണ് :
“പ്രത്യേകിച്ച് ഗൾഫ് നഗരത്തിലാണ് നമ്മുടെ ഇന്ത്യയേക്കാളും ഏറ്റവും കൂടുതൽ മതപരിവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. നഴ്സ് റിക്രൂട്ടിംഗ് എന്ന പേരിൽ ഒരു സംഗതി ഇപ്പൊ അതായത് തീവ്രവാദികൾക്ക് ഉള്ള ലൈംഗിക സേവക്ക് വേണ്ടിയാണ് അവരെ കൊണ്ടുവരുന്നതെന്നും വരെ അറിയാൻ കഴിഞ്ഞു.” ഹിന്ദു മഹാ സമ്മേളന വേദിയിൽ വെച്ച് ദുർഗാ ദാസ് പറഞ്ഞു.
കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംഘടനയാണ് മലയാളം മിഷൻ. കവി മുരുകൻ കാട്ടാക്കട ഡയറക്ടറായ മലയാളം മിഷൻ ഖത്തർ ചുമതലയിൽ സംഘപരിവാർ ബന്ധമുള്ള ഒരാളെ നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടയിലാണ് അയാൾ ഗുരുതരമായ വർഗീയ പരാമർശങ്ങൾ നടത്തുന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ആരുടെ താൽപര്യപ്രകാരമാണ് ദുർഗാദാസിനെ മലയാളം മിഷനിൽ തുടരാൻ അനുവദിക്കുന്നത് എന്ന ചോദ്യമാണ് ഗൾഫ് മലയാളികൾ ഉയർത്തുന്നത്
