ദോഹ: കോവിഡ് പ്രതിസന്ധിയിൽ വിദേശങ്ങളിൽ അകപ്പെട്ടു പോയ ഖത്തർ പ്രവാസികൾക്ക് പ്രത്യേക റീ എൻട്രി പെർമിറ്റ് വഴി ഖത്തറിലേക്ക് മടങ്ങാം. ഈ സാഹചര്യത്തിൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഖത്തറില്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കർശനമായ ആരോഗ്യ പരിശോധനകൾക്ക് വിധേയരാവേണ്ടി വരും.
കോവിഡ് വ്യാപനം രൂക്ഷമായ അല്ലെങ്കില്‍ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നു വരുന്നവരുടെ കയ്യില്‍ ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ സെന്ററുകളിൽ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നതിനു 48 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കരസ്ഥമാക്കിയ കോവിഡ് നെഗറ്റീവ് ആണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ എയർപ്പോർട്ടിൽ പരിശോധന ഉണ്ടായിരിക്കില്ല.
കൊവിഡ് വ്യാപനം കുറഞ്ഞ, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ അവര്‍ക്ക് ഹോം ക്വാറന്റൈൻ പാലിച്ചാൽ മതിയാവും.
കോവിഡ് വ്യാപനം കൂടിയ, അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍ നിന്നു വരുന്നവർ എയർപ്പോർറ്റിലെ പരിശോഢനാ ഫലം നെഗറ്റീവ് ആയാലും ഏഴ് ദിവസം ഹോട്ടലിലും പിന്നീട് നടത്തുന്ന പരിശോധനയിലും നെഗറ്റീവ് റിസൾട്ട് ആണെങ്കില്‍ ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റും. കൂടാതെ ഹോട്ടല്‍ ക്വാറന്റൈന്‍ പാലിക്കുമ്പോഴുള്ള നിബന്ധനകള്‍ ലംഘിച്ചാല്‍ വീണ്ടും ഏഴ് ദിവസം കൂടി ഹോട്ടലില്‍ കഴിയേണ്ടി വരും.
English summary: Qatar ministry enforces strict COVID-19 screening tests in airport for expats
