ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 494 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. അതേസമയം ഇന്ന് 531 പേർ രോഗമുക്‌തി നേടി. ഇതോട് കൂടെ രോഗമുക്തരുടെ ആകെ എണ്ണം 102168 ആയി.
92 വയസുകാരനാണ് ഇന്ന് കോവിഡ് ബാധിച്ച് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ആവശ്യമായ വൈദ്യ സഹായം നൽകിയിരുന്നു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 105477 ആയി. 3157 പേർ ചികിത്സയിലാണ്. ഖത്തറിൽ കൊറോണ വൈറസ് ബാധിച്ച് 151 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5803 ടെസ്റ്റുകൾ നടത്തിയ മന്ത്രാലയം ഇതുവരെ നടത്തിയത് 43066 ടെസ്റ്റുകളാണ്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഒമ്പത് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ നിലവിൽ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 135 ആയി.
സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം. നിരന്തരം കൈകൾ കഴുകുവാനും മാസ്ക് ധരിക്കുവാനും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിലും ജനങ്ങൾ ശ്രദ്ധാലുക്കളായിരിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
കോവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളവർ വളരെപ്പെട്ടെന്ന് തന്നെ 16000 എന്ന കൊറോണ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ, അല്ലെങ്കിൽ ഹെൽത്ത് സെന്ററുകളിൽ ചെന്ന് നേരിട്ട് ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്നും, രോഗബാധ നേരത്തേ കണ്ടെത്തിയാൽ വളരെപ്പെട്ടെന്നുള്ള രോഗമുക്തിക്ക് അത് സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുയിതർ (Muaither) ഹെൽത്ത് സെന്റർ, അൽ ഖൈൽ ഹെൽത്ത് സെന്റർ, ഉം സ്ലാൽ (Umm Slal) ഹെൽത്ത് സെന്റർ, അൽ ഗറഫ ഹെൽത്ത് സെന്റർ എന്നിവയാണ് പ്രധാന കൊവിഡ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ.
