ദോഹ: ഖത്തർ റിയാൽ – ഇന്ത്യൻ രൂപ വിനിമയ മൂല്യത്തിലുണ്ടായ ഏറ്റക്കുറച്ചിലിൽ നിരക്ക് വർധന കാത്തിരിക്കുകയാണ് പ്രവാസലോകം. ശമ്പള ദിവസങ്ങൾ അടുക്കുന്നതും പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട് . ആഗോള ഓഹരി വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിനുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഖത്തരി റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വ്യത്യാസപ്പെടാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളായി 1 റിയാലിന് 22 രൂപ 30 പൈസയ്ക്കും 22 രൂപ 50 പൈസയ്ക്കും ഇടയിലാണ് വിനിമയ മൂല്യം എത്തിയത്. ഇന്നലെ വിപണി അവസാനിച്ചപ്പോൾ 1 റിയാലിന് 22 രൂപ 61 പൈസ വരെ എത്തിയെങ്കിലും പണ വിനിമയ സ്ഥാപനങ്ങളിൽ വലിയ മാറ്റം പ്രതിഫലിച്ചില്ല. മിക്ക സ്ഥാപനങ്ങളിലും 1 റിയാലിന് 22 രൂപ 36 പൈസയും 22 രൂപ 47 പൈസയുമൊക്കെയായിരുന്നു പ്രവാസിക്ക് ലഭിച്ച വിനിമയ മൂല്യം.
അതായത് 500 റിയാൽ നാട്ടിലേക്ക് അയച്ചാൽ പരമാവധി 11,235 രൂപ മാത്രമേ വിനിമയ മൂല്യമായി ലഭിക്കുന്നുള്ളൂ. സർക്കാർ മേഖലയ്ക്ക് ഈ മാസത്തെ ശമ്പളം ലഭിച്ചെങ്കിലും സ്വകാര്യ മേഖലയിൽ മിക്കവർക്കും ശമ്പളം കിട്ടാൻ അടുത്ത മാസം 10 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയാനാകുന്നത്.
റമദാൻ കാലമായതിനാൽ നാട്ടിലെ കുടുംബത്തിനായി പണം അയയ്ക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും. കൂടാതെ അടുത്തമാസം വിഷുവും ഈദുൽ ഫിത്റും ഈദ് അവധിയും എല്ലാം ഒരുമിച്ചെത്തുന്നതിനാൽ നിരക്കിലെ ഉയർച്ച പ്രവാസികൾക്ക് കുടുംബ ബജറ്റിലേക്ക് വലിയ പ്രയോജനം ചെയ്യും. 2019ലാണ് വിനിമയ നിരക്കിൽ ഗണ്യമായ വർധനവുണ്ടായിത്തുടങ്ങിയത്. 2020 മാർച്ചിലാണ് റിയാൽ- രൂപ വിനിമയ മൂല്യം 20 രൂപ കടന്നത്.അതിനു ശേഷം സ്ഥിരമായി ഉയർന്നു തന്നെയായിരുന്നു വിനിമയ നിരക്കിന്റെ ഗതി. കഴിഞ്ഞ വർഷം മെയിൽ 21 രൂപയിലേക്കും ഓഗസ്റ്റിൽ 22 രൂപയിലേക്കും ഉയർന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഇടിയുന്നതാണ് റിയാലുമായുള്ള വിനിമയ നിരക്ക് വർധിക്കാൻ കാരണമായി കണക്കാക്കുന്നത്.
Content highlights: Qatar riyal- Rupees exchange rate fluctuations may help expats
