ദോഹ: മുൻപുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് ബിസിനസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും വ്യവസ്ഥകൾ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 6 മുതൽ 9 വരെ ഇന്ത്യയിൽ നടക്കുന്ന എനർജി കോൺഫറൻസിലായിരിക്കും കരാർ ഒപ്പിടുക.
ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് പ്രതിവർഷം 8.5 ദശലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുന്നതിനുള്ള കരാറുകൾ 2028-ലാണ് അവസാനിക്കാനിരിക്കുന്നത്.
ഇന്ത്യയിൽ പ്രകൃതി വാതകത്തിൻ്റെ ലഭ്യത വർധിപ്പിക്കാനുള്ള ലക്ഷ്യം നിറവേറ്റുന്നതിൽ പുതിയ കരാർ പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള 6.3 ശതമാനത്തിൽ നിന്ന് 2030 ആകുമ്പോഴേക്കും 15 ശതമാനത്തിലേക്ക് പ്രകൃതി വാതകത്തിന്റെ ലഭ്യത ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ റിപ്പോർട്ടുകളോട് ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Content Highlights: Qatar to Offer Cheaper LNG to India in New Long-Term Supply Deal
