വാതക ബഹിർഗമനം കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനും ഖത്തർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ശനിയാഴ്ച ദോഹ ഫോറത്തിന്റെ ഒന്നാം ദിവസത്തെ പാനൽ ചർച്ചയിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി പറഞ്ഞു.
ഈ വർഷം മുതൽ ഖത്തർ സോളാർ വൈദ്യുതി ഉൽപ്പാദനം ആരംഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങൾ ഈ വർഷം 800 മെഗാവാട്ട് ഉത്പാദിപ്പിക്കും. ഫോട്ടോവോൾട്ടെയ്ക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഖത്തറിലെ ആദ്യ പ്ലാന്റാണിത്. ഇത് പദ്ധതിയുടെ ആദ്യ ഘട്ടമാണ്, 2030 ഓടെ ഞങ്ങൾ 1.6 ജിഗാവാട്ട് (GW) ഉത്പാദിപ്പിക്കാൻ പോകുകയാണ്.” ഷെയ്ഖ് ഫാലിഹ് വെളിപ്പെടുത്തി.
വാതക ബഹിർഗമനം കുറയ്ക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. അൽ ഷഹീൻ വാതക ഫീൽഡ് ലോകത്തിലെ ഏറ്റവും വലിയ വാതക പാടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ലോകബാങ്ക് രേഖപ്പെടുത്തിയിട്ടുള്ള ഈ മേഖലയിൽ വാതക പുറന്തള്ളലിന്റെ 80% കുറയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,” ഷെയ്ഖ് ഫാലിഹ് പറഞ്ഞു.
“മേന മേഖലയിലെ ഏറ്റവും വലിയ കാർബൺ ക്യാപ്‌ചർ സ്റ്റോറേജ് ഞങ്ങളുടെ പക്കലുണ്ട്. 2 മില്യൺ ടൺ കാർബൺ ഡൈ ഓക്‌സൈഡിന്റെ സംഭരണശേഷിയാണ് ഇതിനുള്ളത്. 2030-ഓടെ ഇത് 9 മില്യണായി വികസിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. വായുവിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും പൊടിക്കാറ്റിന്റെ ആഘാതം കുറയ്ക്കുന്നതിനുമായി ഞങ്ങൾ നിരവധി സംരംഭങ്ങൾ നടത്തിയിട്ടുണ്ട്. ഞങ്ങൾ രാജ്യത്ത് ഒരു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു, 2030 ഓടെ ഇത് 10 ദശലക്ഷമായി ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ”മന്ത്രി വിശദീകരിച്ചു.
