ദോഹ : ഡോളറിന് 78.29 രൂപയായി രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.
ഇന്ത്യന്‍ ഓഹരി സൂചികകളിലും അതിന്റെ ഫലം വ്യക്തമായി പ്രതിഫലിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെന്‍സെക്സ് 1,394 പോയിന്റും നിഫ്റ്റി 400 പോയിന്റും താഴേക്കുപോയി. നാളെയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ പ്രഖ്യാപിക്കുന്നത്. നാല്‍പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് അമേരിക്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം 77.93 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിപ്പിച്ചത്. ഇന്ന് വീണ്ടും രൂപ മൂല്യത്തകര്‍ച്ച സംഭവിക്കുകയായിരുന്നു. ഡോളറിന്റെ മൂല്യം ഉയരുന്നതുള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകർച്ചയിൽ പ്രതിഫലിച്ചത്.
നാണ്യപ്പെരുപ്പം പ്രതീക്ഷിച്ചു കൊണ്ടു രാജ്യത്തെ കേന്ദ്ര ബാങ്കും നിരക്കുവര്‍ദിപ്പിക്കാനുള്ള നീക്കത്തിലാണ്. ഖത്തർ റിയാലിന് 21.45 രൂപയാണ് ഇന്നലത്തെ മൂല്യം കണക്കാക്കിയത്. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ.
