മനാമ: സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂലമായും മതനിന്ദാപരവുമായ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ ബഹ്‌റൈനിലെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ജെ. റാവുവാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശിയായ ഇദ്ദേഹം പത്തുവർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്. ഹമാസ് നശിപ്പിക്കപ്പെടേണ്ട സംഘടനയാണെന്നും ഇയാൾ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.
പോസ്റ്റിനെതിരെ രൂക്ഷ വിമർശനമുയർന്നതിനെത്തുടർന്ന് ഡോക്ടർ സോഷ്യൽ മീഡിയയിലൂടെ ക്ഷമ ചോദിച്ചിരുന്നു. അധികം വൈകാതെ തന്നെ ഡോക്ടറെ ആശുപത്രി അധികൃതർ പിരിച്ചുവിട്ടു. പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടികൾ സ്വീകരിക്കുകയും ഡോക്ടറെ അടിയന്തിരമായി പിരിച്ചുവിടുകയുമാണുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മതപരമായ അവഹേളന സ്വഭാവത്തിലുള്ളതും സാമൂഹിക സുരക്ഷയെ ബാധിക്കുന്നതുമായ ഒന്നാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു.
Content Highlights :Supporting Israel in social media :Indian doctor arrested in Bahrain
