പച്ചക്കറി മാർക്കറ്റുകളിലെ (കാർഷിക ഉൽപന്നങ്ങൾക്കായുള്ള യാർഡുകൾ) പ്രാദേശിക പച്ചക്കറികളുടെ വിൽപന ഈ വർഷം ഡിസംബറിൽ 1,787 ടണ്ണായി വർധിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തെ 1,473 ടണ്ണിൽ നിന്ന് 21 ശതമാനം വളർച്ച കാണിക്കുന്നു.
അൽ മസ്‌റൂഹ്, അൽ ഖോർ, അൽ സഖിറ, അൽ ഷമാൽ, അൽ വക്ര, അൽ ഷിഹാനിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മാർക്കറ്റുകൾ പഠന കാലയളവിൽ പ്രതിദിനം ശരാശരി 149 ടൺ പച്ചക്കറികൾ വിറ്റു.
കാർഷിക സീസണിൽ, പ്രാദേശിക കർഷകർ വലിയ അളവിൽ പച്ചക്കറികൾ വിളവെടുക്കാൻ തുടങ്ങി. ഇത് വിപണികളിൽ വലിയ രീതിയിൽ പ്രതിഫലിച്ചുവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഉരുളക്കിഴങ്ങ്, വെള്ള ഉള്ളി, മത്തങ്ങ, കാപ്‌സിക്കം, ഇലക്കറികൾ തുടങ്ങി നിരവധി പച്ചക്കറികൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഫാമുകളിൽ നിന്ന് മാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
സീസണിനായി 2021 നവംബർ 11-ന് വീണ്ടും തുറന്നതുമുതൽ മാർക്കറ്റുകൾക്ക് ധാരാളം ഉപഭോക്താക്കളെ ലഭിച്ചു.
പച്ചക്കറികൾ കൂടാതെ, പഴങ്ങൾ, തേൻ, ഈന്തപ്പഴം, കൂൺ തുടങ്ങിയ കാർഷിക, പ്രാദേശിക ഉൽപന്നങ്ങളും മാർക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ഡിസംബറിൽ 500 ടൺ പഴങ്ങളും 783 കിലോ തേനും 947 കിലോ നാടൻ ഈത്തപ്പഴവും ആറ് ടണ്ണിലധികം കൂണും വിപണിയിൽ വിറ്റു.
സീസണിൽ കാർഷികോൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉൽപ്പാദനം കർഷകർക്ക് കാർഷിക കാര്യ വകുപ്പിന്റെ പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.
ഉയർന്ന ഗുണമേന്മയുള്ള കാർഷികോൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ മാർക്കറ്റുകൾ ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പച്ചക്കറി മാർക്കറ്റ് ജനറൽ സൂപ്പർവൈസർ അബ്ദുറഹ്മാൻ അൽ സുലൈത്തി പറഞ്ഞു. പ്രാദേശിക ഫാമുകൾ തങ്ങളുടെ ഉൽപ്പാദന പ്രക്രിയയിൽ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് അടുത്തിടെ ഖത്തർ ടിവി പരിപാടിയിൽ സംസാരിക്കവെ അൽ സുലൈത്തി പറഞ്ഞു.
