ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തനായ സൂഫി സന്യാസിമാരിൽ ഒരാളായിരുന്നു സയ്യിദ് മുഹമ്മദ് നിസാമുദ്ദീൻ ഔലിയ. ഹസ്രത്ത് നിസാമുദ്ദീൻ എന്നും മഹ്ബൂബെ-ഇലാഹി (ദൈവത്തിന്റെ പ്രിയപ്പെട്ടവൻ) എന്നും അറിയപ്പെടുന്ന അദ്ദേഹം ഒരു സുന്നി മുസ്ലീം പണ്ഡിതനും ചിശ്തി സൂഫി സരണിയിലെ സന്യാസിയുമായിരുന്നു.
മിക്ക ചിശ്തി സൂഫി സന്യാസിമാരെയും പോലെ നിസാമുദ്ദീൻ ഔലിയ ദൈവത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു മാർഗമായി സ്നേഹത്തിന് ഊന്നൽ നൽകി. ദൈവസ്നേഹം മനുഷ്യസ്നേഹത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. ഡൽഹിയിലെയും ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു.
എ.ഡി 1238ൽ ഉത്തർപ്രദേശിലെ ബദുവാനിൽ സയ്യിദ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഹുസൈനി ബദയുനിയുടെയും ബിബി സുലേഖയുടെയും മകനായാണ് നിസാമുദ്ദീൻ ഔലിയ ജനിച്ചത്. നിസാമുദ്ദീന് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. 21-ആം വയസ്സിൽ നിസാമുദ്ദീൻ അജോദനിലേക്ക് (ഇന്നത്തെ പാകിസ്ഥാനിലെ പാക്പട്ടൻ ഷെരീഫ്) ബാബ ഫരീദ് എന്നറിയപ്പെടുന്ന സൂഫി സന്യാസിയായ ഫരീദുദ്ദീൻ ഗഞ്ച്ഷകറിന്റെ ശിഷ്യനാകാൻ പോയി. എല്ലാ വർഷവും റംസാൻ മാസത്തിൽ അദ്ദേഹം ബാബ ഫരീദിന്റെ സാന്നിധ്യത്തിൽ അജോദാൻ സന്ദർശിക്കും.
അജോദാനിലേക്കുള്ള മൂന്നാമത്തെ സന്ദർശനത്തിൽ ബാബ ഫരീദ് അദ്ദേഹത്തെ തന്റെ പിൻഗാമിയാക്കി. സന്ദർശനത്തിന് തൊട്ടുപിന്നാലെ നിസാമുദ്ദീന് ബാബാ ഫരീദ് മരിച്ചതായി വാർത്ത ലഭിച്ചു. നിസാമുദ്ദീൻ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു. ഒടുവിൽ ഗിയാസ്പൂരിൽ സ്ഥിരതാമസമാക്കി. ധനികരും ദരിദ്രരും ഒരുപോലെ എല്ലാത്തരം ആളുകളും തിങ്ങിനിറഞ്ഞ തന്റെ ഖാൻഖാഹ് (അദ്ധ്യാത്മിക പാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥലം) അദ്ദേഹം നിർമ്മിച്ചു.
ഷെയ്ഖ് നസിറുദ്ദീൻ ചിരാഗ് ദഹ്ലവി, ഡൽഹിയിലെ വിഖ്യാത പണ്ഡിതനായിരുന്ന മൗലാന ശംസുദ്ധീൻ യഹ്യ എന്നിവരെ കൂടാതെ ഡൽഹി സുൽത്താനേറ്റിലെ രാജകീയ കവി അമീർ ഖുസ്രോയും നിസാമുദ്ധീൻ ഔലിയയുടെ പ്രശസ്തരായ ചില ശിഷ്യന്മാരിൽ ഉൾപ്പെടുന്നു.
കേരളവുമായും അഭേദ്യ ബന്ധം നിസാമുദ്ധീൻ ഔലിയയ്ക്കുണ്ട്. സൂഫി ഔലിയാക്കളിൽ ഈ കാലത്തെ ഉന്നത സ്ഥാനം വഹിക്കുന്ന ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി അവർകളുടെ പരിത്യാഗത്തിന്റെ സഞ്ചാരപഥങ്ങളിൽ ഡൽഹിയിലെ ദർഗ്ഗ സന്ദർശിച്ചപ്പോൾ അവിടെ നിസാമുദ്ദീൻ ഔലിയ പ്രത്യക്ഷമായി ശൈഖ് നിസാമുദ്ധീൻ സുൽത്താന്റെ ജനനത്തെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചപ്പോൾ ആ കുട്ടിക്ക് അങ്ങയുടെ നാമം നൽകുമെന്ന് ഖുത്ബുസ്സമാൻ പ്രഖ്യാപിച്ചു. എന്നാൽ ഞാൻ ആ പുത്രന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് നിസാമുദ്ധീൻ ഔലിയ ഖുത്ബുസ്സമാന് വാക്ക് കൊടുത്തു. ആ പുത്രനാണ് സമകാലിക ആത്മീയ ലോകം ഭരിക്കുന്നത്.
1325 ഏപ്രിൽ 3-ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ദർഗയായ (ദേവാലയം) ‘ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ മെഹ്ബൂബെ ഇലാഹി ദർഗ’ 1562ലാണ് നിർമ്മിച്ചത്. ഇത് ഡൽഹിയിലെ നിസാമുദ്ദീൻ വെസ്റ്റ് ഏരിയയിലാണ് സ്ഥിതി ചെയ്യുന്നു. ഓരോ ആഴ്ചയും ആയിരക്കണക്കിന് തീർത്ഥാടകരാണ് നിസാമുദ്ദീൻ ദർഗ സന്ദർശിക്കുന്നത്. സായാഹ്ന ഖവാലി ഭക്തിഗാന സെഷനുകൾക്ക് ദർഗ വളരെ പ്രസിദ്ധമാണ്.
