ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിന്റെ മെഡൽ വേട്ട തുടരുകയാണ്. ലാത്വിയയുടെ മാർട്ടിൻ പ്ലാവിൻസിനെയും എഡ്ഗർ ടോക് എന്നിവരെ തകർത്ത് ബീച്ച് വോളിബോളിൽ ഖത്തറിന്റെ ചെറിഫ് യൂനുസും അഹമ്മദ് ടിജാനും വെങ്കലമെഡൽ സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകളിൽ 21-12, 21-18 എന്നീ സ്കോറിനാണ് ഖത്തർ ലാത്വിയയെ പരാജയപ്പെടുത്തിയത്.
ഒളിമ്പിക്സിൽ ഉടനീളം തുടക്കം മുതലേ മികച്ച പ്രകടനമാണ് യൂനുസ്-ടിജാൻ സഖ്യം നടത്തിയിട്ടുള്ളത്. പൂൾ സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായി മുന്നേറിയാണ് ആദ്യ റൗണ്ടുകൾ പൂർത്തിയാക്കിയത്. ഇതോടെ 2 സ്വർണമെഡലും ഒരു വെങ്കലവുമായി മെഡൽ നേട്ടം മൂന്നാക്കി ഉയർത്താൻ ഖത്തറിനു സാധിച്ചിരിക്കുകയാണ്. ഭാരോധ്വഹനത്തിൽ ഫാരെസ് ഇബ്രാഹിമും ഹൈ ജമ്പിൽ മുതാസ് ബാർഷിമുമാണ് ഖത്തറിനായി സ്വർണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ബീച്ച് വോളിബോളിൽ ഖത്തറിനു ഒരു മെഡൽ സ്വന്തമാക്കാനാവുന്നത്.
