തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 791 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 558 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരത്തെ ചില ഇടങ്ങളിൽ അതീവ ഗുരുതരമായ അവസ്ഥയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖലയിൽ അതിവേഗത്തിലാണ് രോഗവ്യാപനം ഉണ്ടാവുന്നത്. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചതിൽ 51 ഉം പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 ഉം പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണവും പോസിറ്റീവ് ആയി. രോഗവ്യാപനം ഭീകരമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങൾ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്ന് 135, മറ്റ് സംസ്ഥാനങ്ങളില്‌നിന്ന് 98, ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്ഇ 7 എന്നിങ്ങനെയാണ്.
English summary; Kerala reports 791 covid cases and one death todady
