മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിൽ 1200ൽ അധികം കിടക്കകൾ ക്രമീകരിച്ച് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഒരുക്കി കേരള സർക്കാർ. കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആവും ഇത്.
10 ഡോക്ടർമാർ, 50 നഴ്‌സുമാർ, ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിനായി 50 ട്രോമ കെയർ വളണ്ടിയർമാർ എന്നിങ്ങനെ 123 ജീവനക്കാരുടെയും സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാവും.
ലേഡീസ് ഹോസ്റ്റലിലെ പാരിജാതം, മുല്ല, എവറസ്റ്റ് എന്നീ കെട്ടിടങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. സൗജന്യ ഭക്ഷണം കൂടാതെ മാനസിക സംഘർഷം ഇല്ലാതാക്കാൻ സർവകലാശാലയുടെ സഹായത്തോടെ ഇന്റർനെറ്റ് സൗകര്യവും മറ്റ് വിനോദ ഉപാധികളും ഇവിടെ ഉണ്ടായിരിക്കും. പ്രാഥമിക ചികിത്സ സൗകര്യവും കേന്ദ്രത്തിലുണ്ടാകും.
ഗുരുതരാവസ്ഥയിൽ അല്ലാത്ത കൊവിഡ് രോഗ ബാധിതരായ മലപ്പുറം ജില്ലക്കാരെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുന്നത്. ഒരു മുറിയിൽ നാല് പേരെയാണ് പാർപ്പിക്കുക. രോഗികൾക്കുള്ള ഭക്ഷണം കൃത്യസമയത്ത് ലഭ്യമാക്കാൻ സർവകലാശാല ഹോസ്റ്റൽ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുക.
English summary; Ladies hostel of university of Calicut is all set to treat COVID patients
