ദോഹ: ഖത്തറിൽ കോവിഡ് കേസുകൾ നിലവിൽ താരതമ്യേനെ കുറവുണ്ടെങ്കിലും കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്നോണം കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പോലീസ് നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഖത്തറിൽ കോവിഡ് മുൻകരുതൽ മാനദണ്ഡങ്ങൾ പിൻതുടരാത്ത 416 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോവിഡ് നിയമലംഘനം നടത്തിയ 416 പേരിൽ 411 പേർ മാസ്ക് വെക്കാതെ പുറത്തിറങ്ങിയതിനും 5 പേർക്കെതിരെ എഹ്തെറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകുന്നത്.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് കോവിഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമസംഹിത 1999ലെ 17ആം നിയമമനുസരിച്ച് ശിക്ഷ വിധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കാനും വാഹനങ്ങളിൽ അനുവദനീയമായ ആളുകളെ മാത്രം കയറ്റാനുമാണ് കോവിഡ് കേസുകളുടെ എണ്ണം കുറക്കാൻ ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.
